രാജ് കുന്ദ്ര വിറ്റ വീഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുന്നവ മാത്രം, അശ്ലീല ചിത്രമല്ല; ആറര മണിക്കൂര്‍ ചോദ്യംചെയ്യലില്‍ ശില്‍പ ഷെട്ടി

  • 24/07/2021


മുംബൈ: അശ്ലീലച്ചിത്ര നിര്‍മ്മാണ കേസില്‍ വ്യവസായിയായ ഭര്‍ത്താവ് രാജ് കുന്ദ്രയെ പോലീസിന് മുന്നില്‍ ന്യായീകരിച്ച് നടി ശില്‍പ ഷെട്ടി. ഹോട്ട്‌ഷോട്ട് എന്ന മൊബൈല്‍ ആപ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുന്നവ മാത്രമാണെന്നും അശ്ലീലച്ചിത്രത്തിന്റെ പരിധിയില്‍ പെടുത്താവതല്ലെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായവ തന്നെയാണ് തന്റെ ഭര്‍ത്താവും നിര്‍മ്മിച്ചത്. അവയാണ് പലപ്പോഴും ഈ വീഡിയോകളെക്കാള്‍ അശ്ലീലമെന്നും ശില്‍പ്പ ഷെട്ടി പോലീസിന് മൊഴി നല്‍കി. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂറാണ് പോലീസ് ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ അശ്ലീലച്ചിത്ര നിര്‍മ്മാണത്തിലെ പങ്ക് നടി നിഷേധിച്ചു. നേരത്തെ രാജ് കുന്ദ്രയും ഈ വാദം തള്ളിയിരുന്നു. ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ഇതിന് പിന്നിലെന്നും വാട്‌സ്ആപ്പ് വഴിയുള്ള സംഭാഷണം മാത്രമായിരുന്നു ബന്ധുവുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം. എന്നാല്‍ എല്ലാ കാര്യങ്ങളും കുന്ദ്ര നേരിട്ട് നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

ശില്‍പ്പ ഷെട്ടിയെ ഒറ്റയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പവും ഇരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ജുഹുവിലെ വീട്ടിലെ തെരച്ചിലില്‍ ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും ഫയലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ രാജ് കുന്ദ്ര അടക്കം 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Related News