ഡെൽഹിയെ ശ്വാസം മുട്ടിക്കുന്നു: റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

  • 01/10/2021


ന്യൂഡെൽഹി: ഡെൽഹി അതിർത്തികളിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. റോഡുകൾ ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർ ഡെൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. 

ഈ രീതിയിൽ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ കോടതി തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും. ഇന്നലെ റോഡ്  ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേ വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്ന് കോടതി പറഞ്ഞിരുന്നു.

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ഇതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. കേസിൽ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാൻ അപേക്ഷ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. 

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Related News