മരണസർട്ടിഫിക്കറ്റിൽ കൊറോണ എന്നില്ലാത്തതിനാൽ സഹായധനം നിഷേധിക്കരുത്: സുപ്രീംകോടതി

  • 04/10/2021


ന്യൂ ഡെൽഹി: കൊറോണ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി. മരണസർട്ടിഫിക്കറ്റിൽ കൊറോണ മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഇന്ന് നിർദേശിച്ചു. കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ചുള്ള ഉത്തരവും സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചു. 

നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള കേന്ദ്രസർക്കാരിൻ്റെ മാർഗരേഖ അംഗീകരിച്ച കോടതി മരണപ്പെട്ടവരുടെ ആശ്രിതർക്ക് അപേക്ഷ നൽകി മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ ബാധിച്ച് മരിച്ചരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

കൊറോണ ബാധിച്ചു  മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നത്. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം.

നഷ്ടപരിഹാരമായി നൽകേണ്ട 50,000 രൂപ സംസ്‌ഥാനങ്ങൾ ദുരന്തനിവാരണ ഫണ്ടിൽ നിന്നും വകയിരുത്തണം. കാൽലക്ഷത്തോളം കൊറോണ മരണങ്ങളാണ് ഇതുവരെ കേരളത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

Related News