4 വർഷമായി ലഹരി ഉപയോഗം; പൊട്ടിക്കരഞ്ഞ് ആര്യൻ, ഷാറുഖുമായി ഫോണില്‍ സംസാരിച്ചു

  • 04/10/2021


മുംബൈ∙ കഴിഞ്ഞ നാലു വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ആര്യൻ ഖാൻ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യൻ എൻസിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ തുടർച്ചയായി കരഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യൻ ഖാൻ പിതാവ് ഷാറുഖ് ഖാനുമായി ഫോണിൽ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാൻഡ് ഫോണിൽ നിന്ന് 2 മിനിറ്റ് സംസാരിച്ചതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഞായറാഴ്ച ആഡംബര കപ്പൽ കോർഡിലിയയിൽ എൻസിബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആര്യൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായത്. ആര്യന്റെ സുഹ‍ൃത്ത് അർബാസ് മെർച്ചന്റ്, മോഡലും നടിയുമായ മുൺമുൺ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഫാഷൻ ടിവി മാനേജിങ് ഡയറക്ടർ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലിൽ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യൻ അന്വേഷണസംഘത്തോടു പറഞ്ഞത്. എന്നാൽ, ആര്യൻ ഖാന്റെ വാട്സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി. 

Related News