കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; തീരുമാനം ഒരാഴ്ച കൂടി വൈകും

  • 06/10/2021


ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

ലോകാരോഗ്യ സംഘടനയുടെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ കൊവാക്സിൻ്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. ഇന്ത്യ വികസിപ്പിച്ച വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവാക്സീന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്.

വാക്സീൻ്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. അനുമതിക്ക് ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, ആഗോളതലത്തില്‍ ആകെ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്.

കൊറോണ കേസുകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ വ്യത്യാസം ഒരു കോടിയില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കേസുകളുടെ എണ്ണം രാജ്യത്ത് തുടര്‍ച്ചയായി കുറഞ്ഞതാണ് ഈ വ്യത്യാസം കൂടാനുള്ള കാരണം. രാജ്യത്തെ വാക്സിനേഷന്‍ 92 കോടി കടന്നതും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇന്ന് 54 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കിയത്.

Related News