ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; തിരികെ വീട്ടിലെത്തിയ യുവതിയെ കാമുകന്‍ വെട്ടിക്കൊന്നു

  • 02/12/2021

തിരുപ്പതി:  ആന്ധ്രാപ്രദേശില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തി. കടപ്പ പുലിവെണ്ടുലയില്‍ അനന്തപുര സ്വദേശി റിസ്‌വാന(26)യെയാണ് കാമുകനായിരുന്ന ഹര്‍ഷവര്‍ധന്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. 

അഞ്ചുവര്‍ഷം മുമ്പാണ്  റിസ്‌വാന കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്. ഒരുവര്‍ഷം മുമ്പ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറുകയായിരുന്നു. വിവാഹത്തിന് മുമ്പ് അനന്തപുര എന്‍.കെ.കല്‍വ സ്വദേശിയായ ഹര്‍ഷവര്‍ധനുമായി റിസ്‌വാന പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ഈ ബന്ധം അവസാനിപ്പിച്ചു. പക്ഷേ അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലായി. ഇതോടെ മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്‌വാന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 

ബന്ധുക്കളുടെ അന്വേഷണത്തില്‍ റിസ്‌വാനയും ഹര്‍ഷവര്‍ധനും ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. ബന്ധുക്കള്‍ റിസ്‌വാനയെ അനുനയിപ്പിച്ച് തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് കാമുകന്‍ റിസ്‌വാനയെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തിയത്. രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് ഹര്‍ഷവര്‍ധന്‍ റിസ്‌വാനയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Related News