വിവാഹ ചടങ്ങില്‍ ഉയർന്ന ജാതിക്കാർക്കൊപ്പം ഭക്ഷണം കഴിച്ചതിന് മർദ്ദനമേറ്റ ദളിതൻ മരിച്ചു

  • 03/12/2021

നൈനിറ്റാൾ: വിവാഹച്ചടങ്ങിൽ ഉയർന്ന ജാതിക്കാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് ആളുകളുടെ മർദ്ദനമേറ്റ ദളിതൻ മരിച്ചു. 45കാരനായ രമേഷ് റാം ആണ് മരിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.

ചമ്പാവത്ത് പതി ബ്ലോക്കിൽ തയ്യൽക്കട നടത്തുകയായിരുന്നു രമേഷ് റാം.  വിവാഹത്തിന് പോയതിന് ശേഷം ചൊവ്വാഴ്ച രാവിലെയാണ്  തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെ ഇദ്ദേഹത്തെ കണ്ടെത്തിയത്.  

ഗ്രാമവാസികൾ റാമിനെ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ഹൽദ്‌വാനിയിലെ ഡോ.സുശീല തിവാരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഉയർന്ന ജാതിക്കാരായ പുരുഷന്മാർക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ചതിന് അവർ തന്റെ ഭർത്താവിനെ മർദ്ദിച്ചുവെന്ന് റാമിന്റെ ഭാര്യ തുളസീ ദേവി ആരോപിച്ചു. തുളസീ ദേവിയുടെ പരാതി പ്രകാരം ഐപിസി 302 വകുപ്പ് (കൊലപാതകക്കുറ്റം), എസ് സി എസ് ടി ആക്ട് എന്നിവ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.  

അജ്ഞാതരായ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പതി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരി പ്രസാദ് പറഞ്ഞു. അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. 

Related News