കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ ഇരുമ്പ് പെട്ടിയിൽ കണ്ടെത്തി

  • 04/12/2021

ലഖ്നൗ:  ഉത്തര്‍പ്രദേശില്‍ വീട്ടില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി. ഹാപുര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് അയല്‍വാസിയുടെ വീട്ടിലെ ലോഹ പെട്ടിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമാസക്തരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. 

ഇന്നലെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇന്ന് അയൽവാസിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചു. ഒരു സംഘം പരിശോധനക്കെത്തിയെങ്കിലും വീടിന്‍റെ മുൻവശത്തെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. വാതിൽ തകർത്താണ് വീടിനകത്ത് കയറിയത്. വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എസ് പി പറഞ്ഞു. 

വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭക്ഷണം നല്‍കി അയല്‍വാസി തന്റെ മകളെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് അയച്ചതായി ഹാപുര്‍ എസ്പി സര്‍വേഷ് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News