ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു വിവാഹം ചെയ്ത മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

  • 06/12/2021

കോയമ്പത്തൂര്‍: ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിന് നേര്‍ക്ക് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക്  ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ 30കാരന് നേര്‍ക്കാണ് 27കാരി ആസിഡ് ആക്രമണം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പീലമേട്ടില്‍ വച്ചായിരുന്നു ആക്രമണം. കൊടിപുരത്തെ ആർ രാഗേഷിനെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച ശേഷം കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി ജയന്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്ന്  വിവാഹമോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ഇവര്‍ ഒരുമിച്ചായിരുന്നു ദുബായിയില്‍ താമസിച്ചിരുന്നത്. ജൂലൈയില്‍ രാഗേഷ്, സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. മൂന്നുമാസത്തിന് മുന്‍പ്  ഇയാള്‍ വിവാഹിതനാകുകയും ചെയ്തു. എന്നാല്‍ ഈ കാര്യം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. ഇതിനിടെ ജയന്തി അവധിക്ക് ചെന്നൈയിലെത്തി. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം ജയന്തി കോയമ്പത്തൂര്‍ പീലമേട്ടിലെ അപാര്‍ട്ട്മെന്‍റിലെത്തുകയായിരുന്നു. 

അപാര്‍ട്ട്മെന്‍റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരവും ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. പ്രകോപിതയായ ജയന്തി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു. പിന്നീട് വിഷം കഴിച്ച് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവാഹവാഗ്ദാനം നല്‍കി രാഗേഷ് യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലുള്ള ഇരുവരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി. 

Related News