മതംമാറ്റുന്നുവെന്ന് ആരോപണം: കർണ്ണാടകയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം

  • 02/01/2022

ബെംഗളൂരു: പ്രാർത്ഥനാ ചടങ്ങെന്ന പേരിൽ അയൽക്കാരെ മതംമാറ്റുന്നുവെന്ന് ആരോപിച്ച് കർണ്ണാടകയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് ബെലഗാവിയിൽ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങ് തടഞ്ഞ് അക്രമമുണ്ടാക്കിയത്. പിന്നാലെ അഞ്ചംഗ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. 

തുക്കനാട്ടി ഗ്രാമത്തിൽ ചെരുപ്പുനിർമ്മാണ തൊഴിലാളിയായ അക്ഷയുടെ വീട്ടിലായിരുന്നു സംഭവം. ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണിവർ. സമീപവാസികളെയും ക്രൈസ്തവ മതത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. പ്രാർത്ഥനയ്ക്ക് ശേഷം കഴിക്കാൻ വച്ചിരുന്ന ഭക്ഷണവും അക്രമികൾ തട്ടികളഞ്ഞു. ചൂടുകറി വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു. 

കുടുംബത്തിൻറെ പരാതിയിൽ തീവ്രഹിന്ദുസംഘടനാ പ്രവർത്തകരായ ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പാണ് തുമക്കൂരുവിൽ ദളിത് കുടുംബത്തിൻറെ ക്രിസ്തുമസ് ഘോഷം തടഞ്ഞത്.  മാണ്ഡ്യയിൽ മിഷനിറി സ്‌കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികൾ തീവ്ര ഹിന്ദുസംഘടനകൾ തടഞ്ഞിരുന്നു. മതപരിവർത്തന നിരോധന ബില്ലിന് പിന്നാലെ തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾക്ക് എതിരെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കി.

Related News