ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു കൊന്നു

  • 11/01/2022

ബാഗ്പത്ത് : യുപിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങന്മാര്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു. ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചു. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് കുരങ്ങുകളുടെ കൊടും ക്രൂരതയ്ക്ക് ഇരയായത്.

മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേർന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കുരങ്ങൻമാർ തട്ടിയെടുത്ത വിവരം ഉറക്കത്തിലായിരുന്ന മുത്തശ്ശി അറി‍ഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി തിരഞ്ഞപ്പോഴാണ് മണിക്കൂറുകൾക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. 

ബാഗ്പതിലെ ദമ്പതികളായ പ്രി‍ൻസിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാർ. മുൻപും കുരങ്ങൻമാര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ പറയുന്നത്. അന്ന് ചില ബന്ധുക്കള്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ വീണ്ടും കുരങ്ങുകളുടെ ആക്രമണം ഉണ്ടാകുമെന്ന് പ്രിന്‍സ് കോമള്‍ ദമ്പതികള്‍ പ്രതീക്ഷിച്ചില്ല. 

പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങൻമാർ കുട്ടിയുമായി ഒരു ടെറസിൽ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കുരങ്ങ് ശല്യം വര്‍ദ്ധിച്ചതോടെ നാട്ടുകാര്‍ ബാഗ്പത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിഷേധത്തിലാണ്. 

Related News