ആടിനെ ബലി നൽകുന്നതിന് പകരം ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ വെട്ടിക്കൊന്നു

  • 19/01/2022

ഹൈദരാബാദ്: മകര സംക്രാന്തി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രാപ്രദേശിലെ  പ്രധാന ആചാരമാണ് മൃ​ഗബലി. ആഘോഷത്തോടെ മൃ​ഗങ്ങളെ ബലി നൽകുന്നതാണ് ഈ ആചാരം. എന്നാൽ കഴിഞ്ഞ ദിവസം ഇത് വലിയ കോലാഹലങ്ങളാണ് ചിറ്റൂരിലെ മദനപ്പള്ളിയിൽ ഉണ്ടാക്കിയത്. ആടിനെ ബലി നൽകുന്നതിനിടെ ചടങ്ങ് നടത്തുന്നയാൾ യുവാവിന്റെ കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു.

സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. മദനപ്പള്ളിയിലെ ക്ഷേത്രത്തിൽ നൂറ് കണക്കിന് പേ‍ർ നോക്കി നിൽക്കെയാണ് സലപതി, ബലിക്കല്ലിൽ കയറി ആടിനെ പിടിച്ച് നിൽക്കുകയായിരുന്ന സുരേഷിന്റെ കഴുത്തിന് ആഞ്ഞ് വെട്ടിയത്.

വെട്ടേറ്റ് പിടഞ്ഞ് താഴെ വീണ സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ ക്ഷേത്രത്തിലെത്തിയ മദനപ്പള്ളി റൂറൽ പൊലീസ് സലപതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിയുടെ മറവിൽ സലപതി മനപ്പൂ‍ർവ്വം സുരേഷിനെ വെട്ടിയതാണെന്ന് നാട്ടുകാരിൽ ഒരു വിഭാ​ഗം ആരോപിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വാക്കുത‍ർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ തുട‍ർച്ചയായാണ് കൊലപാതകമെന്നുമാണ് ഇവരുടെ ആരോപണം. 

Related News