ഹിന്ദിയോട് എതിർപ്പില്ല, എതിർക്കുന്നത് ഭാഷയെ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ: എം കെ സ്റ്റാലിൻ

  • 27/01/2022

ഹിന്ദിയെ എതിർക്കുന്നില്ലെന്നും എന്നാൽ ഹിന്ദിയെ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മാതൃഭാഷയെ ഹിന്ദി വച്ച മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഭാഷ ആളുകളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും സ്റ്റാലിൻ പറയുന്നു. മൊഴിപ്പോർ (ഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിൻ. 

1967ൽ സി എൻ അണ്ണാദുരൈ അധികാരത്തിൽ വന്ന സമയത്ത് ദ്വിഭാഷാ നയം കൊണ്ടുവരികയും മൊഴിപോരിൻറെ ഫലം കണക്കിലെടുത്ത് സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേരുനൽകുകയും ചെയ്തിരുന്നു. സംസ്ഥാന ഭാഷകളെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകളാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാനായി ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ് സംസാരിക്കുന്നു എന്നതുകൊണ്ട് മാത്രം ഞങ്ങൾ ഇടുങ്ങിയ ചിന്താഗതിയുള്ളവരാകില്ല. ഹിന്ദിക്ക് മാത്രമല്ല ഒരു ഭാഷയ്ക്കും ഞങ്ങൾ എതിരല്ലെന്നും സ്റ്റാലിൻ വിശദമാക്കി. ഹിന്ദിയെ എതിർക്കുന്നില്ലെന്നും എതിർക്കുന്നത് ഭാഷയെ അടിച്ചേൽപ്പിക്കാനുള്ള  ശ്രമത്തെയാണെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഒരു ഭാഷ പഠിക്കുക എന്നത് ഒരാളുടെ സ്വന്തം താല്പര്യത്തിൽ നിന്ന് ഉയർന്നുവരേണ്ട കാര്യമാണ്. അല്ലാതെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടെതെന്നും സ്റ്റാലിൻ പറയുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. 

ഒരു മതം മാത്രമായിരിക്കണമെന്ന് അവർ കരുതുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്നും അവർ കരുതുന്നുവെന്നാണ് സ്റ്റാലിൻ ആരോപിച്ചത്. ഹിന്ദി സംസാരിക്കാത്തവരെ രണ്ടാം തരം പൌരന്മാരാക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മാതൃഭാഷയെ മാറ്റി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. അവർക്ക് തമിഴ് എന്നും തമിഴ്‌നാട് എന്നും കേൾക്കുമ്പോൾ കയ്പ് തോന്നുന്നതുപോലെയാണെന്നും സ്റ്റാലിൻ പറഞ്ഞു.

Related News