ഒഡേസ, ഖാർകിവ് സർവ കലാശാലകളിൽ 200-ഓളം മലയാളികൾ, സ്‌ഫോടനത്തിൽ ആശങ്ക; എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി

  • 24/02/2022

തിരുവനന്തപുരം/ കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സർവകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതോടെ തിരികെ വരാൻ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ. 

യുക്രൈനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് കുട്ടികൾ. ഇതിൽ ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്‌ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ പറഞ്ഞു. റഷ്യൻ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാർകിവ് നഗരത്തിൻറെ അതിർത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു. 

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്. 

Related News