മകന്‍ മരിച്ചത് അറിയാതെ അമ്മയും സഹോദരങ്ങളും മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം

  • 24/02/2022

കുറുപ്പന്തറ: മകന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അമ്മയും സഹോദരങ്ങളും. വീട്ടിലെത്തിയ പഞ്ചായത്തംഗമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറയുന്നു.  മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ് അമ്മയും സഹോദരങ്ങളും. 

കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജി (50)ആണ് മരിച്ചത്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൂന്ന് പേരും മാനസികാസ്വാസ്ഥ്യമുള്ളവരാണ്. വീടിന്‍റെ അറ്റകുറ്റ പണികള്‍ക്ക് പഞ്ചായത്തില്‍ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിന്‍റെ രേഖകളുമായി ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ എത്തിയ പഞ്ചായത്തംഗമാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് സുഖമില്ലെന്നും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നുമില്ലെന്നുമായിരുന്നു പഞ്ചായത്ത് അംഗത്തോട് ചെല്ലമ്മ പറഞ്ഞത്. 

മുറിക്കുള്ളിൽ കയറി നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിൽ അജിയുടെ മൃതദേഹം കണ്ടു. ഈ സമയം ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും ഇപ്പോൾ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി പഞ്ചായത്തം​ഗം പറഞ്ഞു. പൊലീസ് എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. തനിച്ചു കിടക്കാൻ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. മരിച്ചതറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്.

അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്. വൈക്കം ഗവ. ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ അജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സംസ്കാരം നടത്തി. നാല് പേർക്കും ലഭിക്കുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 

Related News