കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാൻ ആലോചന, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ കുടുക്കി, എല്‍ഡിഎഫ് പഞ്ചായത്തംഗം അറസ്റ്റില്‍

  • 25/02/2022

ഇടുക്കി:  കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യ പോലീസ് പിടിയില്‍. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനിൽ (39) ആണ് അറസ്റ്റിലായത്. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ(24), ഷാനവാസ്‌ എന്നിവരെയും അറസ്റ്റ് ചെയ്തു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്.

സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭർത്താവിന്‍റെ വാഹനത്തിൽ ഒളിപ്പിച്ചുവയ്ക്കുകയും. ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു. വണ്ടന്മേട് പോലീസ് ആണ് സൗമ്യയെ പിടികൂടിയത്. ഭർത്താവിനെ ഒഴിവാക്കാനായി ഇവര്‍ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാൻ ആലോചന നടത്തിയിരുന്നെന്നും പോലീസ് പറയുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൻമേട് ഐപിയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് (District Anti-Narcotics Special Action Force (DANSAF) ) അംഗങ്ങളും ചേർന്ന്  നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു. ഭർത്താവ് സുനിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ, ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി ആസൂത്രണം നടത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 18 ന് വിനോദും വിനോദിന്‍റെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ, സുനിലിന്‍റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്‍റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. ഇയാള്‍ വിദേശത്തിരുന്ന്, വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നെന്ന വിവരം  പോലീസിന് കൈമാറി. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സുനിലിനെ എംഎഡിഎംഎയുമായി അറസ്റ്റ് ചെയ്യുന്നത്. 

പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയുടെ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തന്‍റെ കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നും ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും വളരെ അടുപ്പത്തിലായിരുന്നെന്നും പോലീസ് പറയുന്നു. സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കൊലപ്പെടുത്താന്‍ ഇരുവരും ചേർന്ന് പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറുകയായിരുന്നു.  ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നല്‍കിയതെന്നും പോലീസ് പറഞ്ഞു. 

(ചിത്രം- സൗമ്യ, വിനോദ്‌)


Related News