വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

  • 04/03/2022

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. 

തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി നാട്ടിലുള്ള മകനുമായി റിഫ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് റിഫ മരിച്ചുവെന്ന വാർത്ത അറിയുന്നത്. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങൾ റിഫക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. 

തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല. കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. 

തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.   

Related News