വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ചു താമസിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

  • 05/03/2022

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ചു താമസിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ ജെസിബി ഓപ്പറേറ്ററായ യുവാവ് പിടിയില്‍. അകലകുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. പീരുമേട് സ്വദേശിനിയും എം.എസ്സി. ബിരുദധാരിയുമായ യുവതി ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞ് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലാകുകയായിരുന്നു.

വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പില്‍ 2018 മുതല്‍ യുവതി ഹരിയുമായി ഒരുമിച്ചു താമസിച്ചു തുടങ്ങി. യുവതി ഒന്‍പതു മാസം ഗര്‍ഭിണി ആയിരിക്കെ 2021 ഡിസംബര്‍ മാസത്തില്‍ പ്രതി കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് പ്രതി യുവതിയെ ഉപേക്ഷിക്കുകയാണെന്നും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായി വിവാഹം ഉറപ്പിച്ചു എന്നും ധരിപ്പിച്ചു. കഴിഞ്ഞ ജനുവരി മാസത്തില്‍ യുവതി പ്രസവിച്ചു. ഇതോടെ ഹരികൃഷ്ണന്‍ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയും കുഞ്ഞും കുറേക്കാലം വണ്ടന്‍പതാലുള്ള ആശ്രമത്തില്‍ താമസിച്ചു.

യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് ഉറപ്പു നല്‍കി അവിടെനിന്നു പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടും പീഡനം തുടര്‍ന്നതിനെത്തുടര്‍ന്ന് യുവതി പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന് പരാതി നല്‍കി. പ്രതിയെ ഡിവൈ.എസ്.പി.ഓഫീസില്‍ വിളിച്ചുവെങ്കിലും വരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും തത്കാലത്തേക്ക് കല്ലറ മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. 

ഇതറിഞ്ഞ പ്രതി കഴിഞ്ഞ ദിവസം യുവതിയെ വിവാഹം ചെയ്തുകൊള്ളാമെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് കൊഴുവനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തിയെങ്കിലും ഇയാള്‍ എത്താതെ ഒളിവില്‍പോയി. തുടര്‍ന്ന് യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു.

Related News