അസുഖബാധിതയായ അമ്മയെ മകന്‍ പുഴയിലെറിഞ്ഞ് കൊന്നു

  • 02/04/2022

ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ അസുഖബാധിതയായ അമ്മയെ മകനും സുഹൃത്തും ചേര്‍ന്ന് പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. യദ്രാമി താലൂക്കിലെ ബിരാല്‍ സ്വദേശിയായ രചമ്മ ശരബന്ന യലിമെലി(61)യെയാണ് മകന്‍ ഭീമശങ്കര്‍ യലിമെലി (38) ഭീമാ നദിയിലെറിഞ്ഞു കൊലപ്പെടുത്തിയത്.

ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞാണ് ഇയാള്‍ അമ്മയെ ബൈക്കില്‍ കയറ്റിയത്. ഷഹാപുരിലെത്തിയപ്പോള്‍ അമ്മയെ പുഴയിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ ഭീമശങ്കറിനെയും സുഹൃത്ത് മുത്തപ്പയെയും ബി ഗുഡി പോലീസ് അറസ്റ്റുചെയ്തു. രചമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടതോടെ ഭീമശങ്കറിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ചുരുളഴിയുന്നത്.

ചോദ്യം ചെയ്യലില്‍ ഭീമശങ്കര്‍ കുറ്റം സമ്മതിച്ചു. അസുഖബാധിതയായ അമ്മയെ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭീമശങ്കര്‍ പോലീസിന് മൊഴി നല്‍കി. അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 

Related News