മൂന്നാമത് വിവാഹം കഴിച്ചു; യുവാവിനെ ഭാര്യവീട്ടുകാര്‍ കൊന്ന് കിണറ്റിലിട്ടു

  • 03/04/2022

റാഞ്ചി: മൂന്നാമത് വിവാഹം കഴിച്ചതിന് യുവാവിനെ മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി. 35കാരന്റെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് ദുമാരിയ പൊലീസ് പറഞ്ഞു. 

മാര്‍ച്ച് 16 മുതലാണ് ലാഡുവിനെ ഗ്രാമത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. യുവാവിനെ കാണാതായതില്‍ കുടുംബം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ യുവാവിനെ കാണാനില്ലെന്ന വിവരം പോലീസുകാര്‍ പലരില്‍നിന്നായി കേട്ടറിഞ്ഞു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.  മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നു.

ലാഡു മൂന്നാമതും വിവാഹം കഴിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തുടര്‍ന്ന് പോലീസ് സംഘം ഭാര്യാസഹോദരനെയും മറ്റ് മൂന്ന് ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചിരുന്നു. പോലീസ് അദ്ദേഹത്തിന്റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. 

ഹൈബുരുവിന്റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഹൈബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. 

Related News