'രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല'; യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

  • 06/04/2022

ദില്ലി: യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാൻ ചർച്ചയാണ് ആവശ്യമെന്നും ജയശങ്കർ  പാർലമെൻറിൽ പറഞ്ഞു. യുക്രൈൻ കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിൻറെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കർ പറഞ്ഞു. 

റഷ്യൻ സൈന്യം പിന്മാറിയ മേഖലകളിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങൾ ആണ്.മിക്കതും കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു.കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി.യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ടാങ്കുവേധ മിസൈൽ സംവിധാനം അടക്കം കൂടുതൽ ആയുധ സഹായം യുക്രൈന നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. 

അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂർത്തി ആവശ്യപ്പെട്ടു. യുക്രൈനിലെ അതിർത്തി മേഖലകളിൽ റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. മൈക്കോലിവിൽ മൂന്ന് ആശുപത്രികൾക്ക് നേരെ മിസൈൽ ആക്രമണം നടന്നു.

Related News