വൈദ്യുതി ഇല്ല; സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍

  • 08/04/2022

വിശാഖപട്ടണം: സര്‍ക്കാര്‍ ആശുപത്രിയില്‍ മൊബൈല്‍ഫോണിന്‍റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍ യുവതി പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ നാര്‍സിപട്ടണത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയതും ആശുപത്രിയിലെ ജനറേറ്ററിന്റെ തകരാറും മൂലമാണ് പ്രസവം മൊബൈല്‍ഫോണിന്‍റെ വെളിച്ചത്തിലായത്.


എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കറന്‍റ് പോയതോടെ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ഫോണ്‍ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

മെഴുകുതിരി കൊണ്ടുവരാനും  സെല്‍ഫോണുകളിലെ ലൈറ്റുകളും ടോര്‍ച്ചിലെ വെളിച്ചവും ക്രമീകരിക്കാനും ആവശ്യപ്പെട്ടു. ഭാര്യയുടെ സുരക്ഷിത്വത്തില്‍ ആശങ്കയണ്ടായിരുന്നതായും ഭാഗ്യം കൊണ്ട് സങ്കീര്‍ണതകളൊന്നുമില്ലാതെ അവള്‍ക്ക് പ്രസവിക്കാന്‍ കഴിഞ്ഞെന്നും ഭര്‍ത്താവ് പറഞ്ഞു. പ്രസവസമയത്ത് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചതോടെ ദുരിതം അനുഭവിക്കുകയായിരുന്നെന്ന് മറ്റ് രോഗികളും വെളിപ്പെടുത്തി. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല. രോഗികളുടെ സഹായികള്‍ വീടുകളില്‍ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും രോഗികള്‍ പറയുന്നു. 

ടോര്‍ച്ചിന്റെയും സെല്‍ഫോണിന്റയും മെഴുകുതിരിയുടെയും വെട്ടത്തില്‍ പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related News