പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

  • 15/04/2022

ബെംഗളൂരു:  മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ഒന്നരയും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ബെംഗളൂരുവിലെ ഹുളിമാവ് അക്ഷയനഗറില്‍ താമസിച്ച പാലക്കാട് കരിപ്പാളി പുഴക്കല്‍ വീട്ടില്‍ ജിതിന്‍ രാജന്‍ (37) ആണ് മരിച്ചത്. പോലീസിനെ വെട്ടിച്ച ഇയാള്‍ കോടതിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുകയായിരുന്നു. 

ഒന്നരവയസ്സുള്ള മകന്‍ ശാസ്ത, അഞ്ചുവയസ്സുള്ള മകള്‍ തൗഷിണി എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 2020 മാര്‍ച്ചിലാണ് ഇയാള്‍ അറസ്റ്റിലായത്. ഭാര്യ തമിഴ്നാട് വിരുതനഗര്‍ സ്വദേശിനി ലക്ഷ്മി ശങ്കരി ജോലിക്കുപോയ സമയത്തായിരുന്നു കൊലപാതകം.

റിമാന്‍ഡില്‍ കഴിയുന്ന ജിതിനെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ചു കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. പോലീസിന്റെ പിടിവിട്ട് ഓടിയ ജിതിന്‍, കോടതി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related News