മകളെ വീട്ടിൽ നിർത്തി കാമുകനൊപ്പം ജീവനൊടുക്കാനെത്തി; പാലത്തിൽ നിന്ന് യുവതി ചാടി, കാമുകന്‍ ചതിച്ചു, നീന്തി കയറി കാമുകനെതിരെ വധശ്രമത്തിന് കേസ്

  • 14/06/2022

ഉത്തര്‍പ്രദേശ്: ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തത് കൊണ്ട് ഒരുമിച്ച് മരിക്കാൻ കമിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കാമുകന്‍ ചതിച്ചതോടെ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് കൊടുത്ത് യുവതി. ഉത്തർപ്രദേശിലെ പ്രയാഗിൽ സംഭവം.

32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും മുൻപ് വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ കാമുകനോട് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെ ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.

 മെയ് 29നായിരുന്നു സംഭവം. യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്. മകളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തിയത്. പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ആദ്യം യുവതി ചാടി. എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല. വെള്ളത്തിൽ വീണശേഷമാണ് കാമുകന്റെ ചതി യുവതി തിരിച്ചറിഞ്ഞത്. 

നീന്തൽ അറിയാവുന്നത് കൊണ്ട് ഇവർ നീന്തി കരപറ്റി. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലും എത്തിച്ചു. പിന്നാലെ  യുവതി പോലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

Related News