കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ബീച്ചുകളുടെ സൗന്ദര്യവത്കരണത്തിനും നിർമ്മാണ-പരിപാലന പ്രവർത്തനങ്ങൾക്കുമായി കുവൈത്ത് മുൻസിപ്പാലിറ്റി പുതിയ ടെൻഡർ ക്ഷണിച്ചു. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ഔദ്യോഗിക ഗസറ്റ് വഴി ടെൻഡർ നടപടികൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
താല്പര്യമുള്ള കമ്പനികൾക്ക് ജൂൺ 7 മുതൽ ടെൻഡർ രേഖകൾ ലഭ്യമായിത്തുടങ്ങുമെന്നും സെപ്റ്റംബർ 6 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിയെന്നും അധികൃതർ വ്യക്തമാക്കി. ടെൻഡർ രേഖകൾ സ്വന്തമാക്കുന്നതിനുള്ള ഫീസ് 1,000 ദിനാറാണ്. കൂടാതെ സെൻട്രൽ ഏജൻസിക്ക് അനുകൂലമായി 90 ദിവസത്തെ കാലാവധിയുള്ള 45,000 ദിനാറിന്റെ ബാങ്ക് ഗ്യാരന്റിയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായുള്ള പ്രാഥമിക യോഗം ജൂലൈ 7-ന് കുവൈത്ത് മുൻസിപ്പാലിറ്റി ആസ്ഥാനത്ത് വെച്ച് നടക്കും.
അതേസമയം, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഈ ടെൻഡറിൽ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു ടെൻഡർ നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ഇത്തരം സ്ഥാപനങ്ങളെ ടെൻഡർ രേഖകൾ വാങ്ങുന്നതിനുള്ള ഫീസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് ടെൻഡേഴ്സ് അതോറിറ്റി വ്യക്തമാക്കി. കുവൈത്തിലെ ബീച്ചുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും പൊതുജനങ്ങൾക്ക് കൂടുതൽ വിനോദസൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് ഈ വൻ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

