കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുസമൂഹത്തിനിടയിൽ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വലിയ രീതിയിൽ വർദ്ധിക്കുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ മാത്രം രാജ്യത്ത് രക്തവും പ്ലേറ്റ്‌ലെറ്റുകളും ദാനം ചെയ്തവരുടെ ആകെ എണ്ണം 45,539 ൽ എത്തിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അയ്യായിരത്തിലധികം ദാതാക്കളുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്ത് രക്തദാന സംസ്കാരം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി ഈ വിവരങ്ങൾ പങ്കുവെച്ചത്. മുൻപ് കുവൈത്തിന് നേരെ ഉണ്ടായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ, ആരോഗ്യ സംരക്ഷണ സംവിധാനത്തെ പിന്തുണയ്ക്കാനും ജീവൻ രക്ഷിക്കാനുമായി സ്വമേധയാ മുന്നോട്ടുവന്ന രക്തദാതാക്കളുടെ ചരിത്രപരമായ പങ്കിനെ അദ്ദേഹം പ്രസ്താവനയിൽ അനുസ്മരിച്ചു. ദേശീയ സുരക്ഷയും മാനുഷിക ഐക്യദാർഢ്യവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രക്തദാതാക്കളെ ആദരിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിൽ അവർ വഹിക്കുന്ന മാനുഷികമായ പങ്കിനെ അഭിമാനത്തോടെ സ്മരിക്കുന്നതിനുമുള്ള ഒരു സുപ്രധാന വഴിത്തിരിവാണ് ഈ ദിനമെന്ന് ഡോ. അഹമ്മദ് അൽ അവാദി ചൂണ്ടിക്കാട്ടി. രോഗികളുടെ ജീവൻ നിലനിർത്താൻ രക്തത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും ആവശ്യം നിരന്തരം നിലനിൽക്കുന്ന സാഹചര്യത്തിൽ, സ്വമേധയായുള്ള രക്തദാന സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തണമെന്നും സുസ്ഥിരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

