കുവൈറ്റ് സിറ്റി: പ്രൊഫഷണൽ ചട്ടങ്ങൾ ലംഘിക്കുകയും രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത രണ്ട് ദന്തചികിത്സാ കേന്ദ്രങ്ങളുടെ ലൈസൻസ് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി റദ്ദാക്കി. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെയുള്ള കർശന നടപടിയെക്കുറിച്ച് വ്യക്തമാക്കിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഒരു ദന്തചികിത്സാ കേന്ദ്രം അതിന്റെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് മൂന്നാം കക്ഷികൾക്ക് ഉപകരാർ നൽകുകയും നിക്ഷേപത്തിന് അനുമതി നൽകുകയും ചെയ്തതായി കണ്ടെത്തി. ഇത് 2024-ലെ 36-ാം നമ്പർ മന്ത്രാലയ തീരുമാനത്തിന്റെയും തൊഴിൽ പരിശീലന നിയമത്തിന്റെയും നേരിട്ടുള്ള ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ തീരുമാനിച്ചത്.
മറ്റൊരു സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിനെതിരെയാണ് രണ്ടാമത്തെ നടപടി. ഈ സ്ഥാപനം നിയമപരമായി അനുവദനീയമായ കാലയളവിനേക്കാൾ കൂടുതൽ സമയം കൃത്യമായ കാരണങ്ങളില്ലാതെ അടച്ചിട്ടതായും പ്രവർത്തനം നിർത്തിവെച്ചതായും പരിശോധനയിൽ സ്ഥിരീകരിച്ചു. ലൈസൻസിംഗ് നിബന്ധനകളുടെ ഗുരുതരമായ ലംഘനമാണിതെന്നും ഇത്തരം പ്രവണതകൾ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും തകർക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
