കുവൈത്ത് സിറ്റി: പൊതു ആശുപത്രിയിൽ ഡോക്ടറുടെ കോട്ടണിഞ്ഞ് എത്തി രോഗികളെ വഞ്ചിക്കുകയും വ്യാജ വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവ്. വ്യാജ ഡോക്ടറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 3,000 കുവൈത്ത് ദിനാർ പിഴയും ക്രിമിനൽ കോടതി ചുമത്തി.
ആശുപത്രി ജീവനക്കാരെയും രോഗികളെയും പൂർണ്ണമായും വിശ്വസിപ്പിക്കുന്ന രീതിയിൽ ഡോക്ടർമാരുടെ ഔദ്യോഗിക യൂണിഫോം ധരിച്ചാണ് ഇയാൾ മെഡിക്കൽ കോംപ്ലക്സിനുള്ളിൽ തമ്പടിച്ചിരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ ഒരു യുവതിക്ക് സൗന്ദര്യവർദ്ധക ശസ്ത്രക്രിയ ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രധാന തട്ടിപ്പ്.ശസ്ത്രക്രിയയ്ക്കുള്ള എല്ലാ മെഡിക്കൽ നടപടികളും വേഗത്തിലാക്കി തരാമെന്ന വ്യാജ വാഗ്ദാനം നൽകി ഇയാൾ യുവതിയിൽ നിന്ന് 950 കുവൈത്ത് ദിനാർ കൈക്കലാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഡോക്ടറുടെ വേഷം ധരിച്ച് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലൂടെ ഇയാൾ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയുടെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാനും ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിച്ചത്. കോടതിയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് പ്രതിക്കെതിരെ കഠിനതടവ് ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷാവിധി പ്രഖ്യാപിച്ചത്.

