കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു എമർജൻസി റൂമിൽ നിന്ന് യുവതി ലൈവ് വീഡിയോ സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കുവൈത്തിലെ ഒരു ഔദ്യോഗിക ആരോഗ്യ കേന്ദ്രത്തിലേതുമല്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വീഡിയോയിലെ പശ്ചാത്തലം മന്ത്രാലയത്തിന് കീഴിലുള്ള ഒരു ആശുപത്രിയുമായും ഒത്തുപോകുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും ചികിത്സാ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനും കുവൈത്തിലെ സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ കർശനമായ നിയമങ്ങളുണ്ട്. മെഡിക്കൽ വകുപ്പുകൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നടത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയുടെ ശാന്തത തകർക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ രോഗികളുടെ അവകാശങ്ങളെ ലംഘിക്കുകയും മെഡിക്കൽ സേവനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ, ആശുപത്രി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും വീഡിയോകളിലും വഞ്ചിതരാകരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
