കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-4 (T4) വഴി ഗൾഫ്, അറബ്, വിദേശ എയർലൈൻസുകളുടെ പരിമിത സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (DGCA) അറിയിച്ചു.
ആദ്യഘട്ടത്തിൽ ഓരോ എയർലൈൻസിനും ഒരു സർവീസ് വീതം മാത്രമേ അനുവദിക്കൂ. യാത്രക്കാരുടെ ആവശ്യകതയും വിമാന സർവീസുകളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായാണ് തീരുമാനം.രാവിലെ 4 മണി മുതൽ രാത്രി 10 മണി വരെ T4 ടെർമിനൽ പ്രവർത്തിക്കും. യാത്രക്കാർ യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.യാത്രാ നടപടികൾ വേഗത്തിലാക്കാൻ 50 ചെക്ക്-ഇൻ കൗണ്ടറുകളും, എല്ലാ പാസ്‌പോർട്ട് പരിശോധനാ കേന്ദ്രങ്ങളും സുരക്ഷാ പരിശോധനാ പോയിന്റുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകുമെന്നും DGCA അറിയിച്ചു. അതേസമയം, കാർഗോ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും നിലവിൽ തടസ്സമില്ലാതെ തുടരുകയാണ്.

