കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി വൻ കേബിൾ മോഷണസംഘം പിടിയിൽ. വിപണിയിൽ വിറ്റ് അനധികൃതമായി പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ വലിയ അളവിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച ഈജിപ്ത്, ബംഗ്ലാദേശ് സ്വദേശികളായ അഞ്ച് പ്രതികളെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിറ്റക്ടീവുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ വലയിലാകുന്നത്. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വിവിധ അളവിലുള്ള ഇലക്ട്രിക്കൽ കേബിളുകൾ, വൻതോതിൽ ചെമ്പ് കമ്പികൾ, കേബിളുകൾ മുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ തങ്ങൾ കേബിളുകൾ മോഷ്ടിച്ചതായും അവ വിറ്റ് പണം സമ്പാദിച്ചതായും പ്രതികൾ സമ്മതിച്ചു.തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷ്ടിച്ച സാധനങ്ങൾ സൂക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ചിരുന്ന വലിയൊരു രഹസ്യ വെയർഹൗസും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഒരു കുവൈത്ത് പൗരന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പ്രതികൾ പ്രതിമാസം 200 ദിനാർ വാടക നൽകിയാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഈ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കുവൈത്ത് മുൻസിപ്പാലിറ്റിയുടെ നിർദ്ദിഷ്ട മാനദണ്ഡങ്ങളും ജനറൽ ഫയർ ഫോഴ്സിന്റെ സുരക്ഷാ-മുൻകരുതൽ ചട്ടങ്ങളും പൂർണ്ണമായും ലംഘിച്ചാണ് ഈ വെയർഹൗസ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ പ്രതികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

