കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ പ്രവർത്തനം പുനരാരംഭിക്കാൻ തയ്യാറാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ദുഐജ് അൽ-ഒതൈബി അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുടെ അനുമതി ലഭിക്കുന്നതോടെ പ്രവർത്തനം പൂർണ്ണമായി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യാത്രക്കാരുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണവും എല്ലാ നടപടികളിലും ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ മുൻകരുതലായാണ് ഏർപ്പെടുത്തിയിരിക്കുന്നത്, ചില അസൗകര്യങ്ങൾ ഉണ്ടെങ്കിലും പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികൾ.വിമാനത്താവള പ്രവർത്തനം മുൻപത്തെ നിലയിലേക്ക് ഘട്ടംഘട്ടമായി തിരിച്ചെത്തുകയാണ്. നിലവിൽ യാത്രക്കാരെ ബസുകൾ വഴി ബോർഡിംഗ് ഗേറ്റുകളിലേക്ക് എത്തിക്കുന്ന സംവിധാനം തുടരുന്നുവെന്നും പഴയ സംവിധാനം പുനഃസ്ഥാപിക്കൽ പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു.
വൃദ്ധർക്കും വൈകല്യമുള്ളവർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന പ്രവേശന കവാടം അടുത്ത ദിവസങ്ങളിൽ വീണ്ടും തുറക്കാനാണ് സാധ്യത.ഇറാനിയൻ ആക്രമണത്തിൽ കൺട്രോൾ ടവറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും റഡാർ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന സംഭവം അപലപിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ പിന്തുണയും ഗൾഫ് രാജ്യങ്ങളുടെ സഹകരണവും പ്രവർത്തനങ്ങൾ തുടരാൻ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.യാത്രക്കാർ വിമാനത്താവളത്തിൽ യാത്രയ്ക്കു മൂന്ന് മണിക്കൂർ മുൻപ് എത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്നും തിരക്ക് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
