കുവൈറ്റ് സിറ്റി: രാജ്യത്തെ സർക്കാർ ഓഫിസുകൾ നൂറു ശതമാനം ശേഷിയിൽ പ്രവർത്തന സജ്ജമാകുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും മുന്നോടിയായി ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ഊർജ്ജിതമാക്കി. ഫെബ്രുവരിയിൽ രാജ്യത്തിനെതിരെ ഉണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് അറുപത് ദിവസത്തിലധികമായി തുടർന്നിരുന്ന പ്രത്യേക നിയന്ത്രണങ്ങൾ നീക്കി, സിവിൽ ജീവനക്കാർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കുന്നതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ദൂരവിദ്യാഭ്യാസ രീതി അവസാനിപ്പിച്ച് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും നാളെ മുതൽ ക്ലാസുകളിൽ നേരിട്ടെത്തും.
സിവിൽ സർവീസ് കമ്മീഷന്റെ നിർദ്ദേശപ്രകാരം മന്ത്രാലയത്തിലെ സിവിൽ ജീവനക്കാർ നൂറു ശതമാനം ഹാജർ രേഖപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ് സർക്കുലർ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജീവനക്കാർ പ്രതിദിനം ഏഴ് മണിക്കൂർ ജോലി ചെയ്യണം. രാവിലെ ഷിഫ്റ്റുകളിൽ ഹാജരാകണമെന്നും വൈകുന്നേരത്തെ ഷിഫ്റ്റുകൾ അതത് വകുപ്പുകളുടെ ജോലി സ്വഭാവം അനുസരിച്ച് തീരുമാനിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും പുനരാരംഭിക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബാഇയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ചേർന്നു. നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം പതിനായിരക്കണക്കിന് വിദ്യാർത്ഥികളും ജീവനക്കാരും നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
