കുവൈത്ത് സിറ്റി: വിശുദ്ധ മുഹറം മാസത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹുസൈനിയകളിൽ സുരക്ഷയും അഗ്നിസുരക്ഷാ മുൻകരുതലുകളും ശക്തമാക്കുന്നതിനുള്ള സംയോജിത പ്ലാൻ കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് പൂർത്തിയാക്കി. ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ പ്രതിരോധം തീർക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
മുഹറം ചടങ്ങുകൾ നടക്കുന്ന വിവിധ ഗവർണറേറ്റുകളിൽ ജനസാന്ദ്രത കണക്കിലെടുത്ത് 15 ദ്രുത പ്രതികരണ പോയിന്റുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ജനറൽ ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. ഇതിന് പുറമെ പ്രതിരോധ വിഭാഗത്തിന്റെ കീഴിലുള്ള 133 പ്രത്യേക സുരക്ഷാ പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടനടി ഇടപെടുന്നതിനും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ വിന്യാസമെന്നും അദ്ദേഹം പ്രാദേശിക മാധ്യമമായ ‘അൽ റായ്’യോട് പറഞ്ഞു.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരവും ജനറൽ ഫയർ ഫോഴ്സ് ചീഫ് മേജർ ജനറൽ തലാൽ അൽ റൂമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് ഈ സുരക്ഷാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മുഹറം അനുസ്മരണ കാലയളവിൽ രാജ്യത്തെ മുഴുവൻ ഫയർ സ്റ്റേഷനുകളുടെയും സന്നദ്ധത ഉയർന്ന നിലയിലാക്കിയിട്ടുണ്ടെന്നും ഉയർന്ന സുരക്ഷയും അഗ്നി പ്രതിരോധവും ഉറപ്പാക്കാൻ ലഭ്യമായ എല്ലാ സാങ്കേതിക-മനുഷ്യ വിഭവശേഷിയും ഉപയോഗപ്പെടുത്തുമെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് കൂട്ടിച്ചേർത്തു.

