കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ അമിതവേഗത കണ്ടെത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (ജി.ടി.ഡി) നടത്തിയ വ്യാപക പരിശോധനയിൽ ഏഴുപേർ പിടിയിലായി. വെറും 24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യേക കാമ്പെയ്‌നിലാണ് ആറ് കുവൈറ്റ് സ്വദേശികളും ഒരു അറബ് വംശജനും ട്രാഫിക് പോലീസിന്റെ പിടിയിലായത്.
മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വിനാശകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരെയും ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് കസ്റ്റഡി യാർഡിലേക്ക് മാറ്റുകയും ചെയ്തു.ഹൈവേ പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ മണിക്കൂറിൽ 180, 190 കിലോമീറ്റർ വേഗതയിൽ അത്യന്തം അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് കുവൈറ്റ് പൗരന്മാരെയും, 154 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഒരു അറബ് പൗരനെയും ഉദ്യോഗസ്ഥർ പിടികൂടിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇതുകൂടാതെ പൊതുനിരത്തിൽ അപകടകരമായ രീതിയിൽ കാർ റേസിംഗിൽ ഏർപ്പെട്ട രണ്ട് സ്വദേശികളെ ട്രാഫിക് പോലീസ് സംഘം പിടികൂടി. ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ മണിക്കൂറിൽ 170 കിലോമീറ്ററിലധികം വേഗതയിൽ പോയ മറ്റ് രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്.
റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനുമായി വാഹനമോടിക്കുന്നവർ കൃത്യമായ വേഗപരിധി പാലിക്കണമെന്ന് ട്രാഫിക് അധികൃതർ കർശന നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

