കുവൈത്ത്സിറ്റി: അൽ മസായേൽ ഏരിയയിലെ ഒരു ഷോപ്പിംഗ് മാളിൽ പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പ്രവാസിയുടെ വാഹനം മനഃപൂർവ്വം കേടുവരുത്തിയ സ്വദേശി വനിതയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രവാസി യുവാവ് തന്റെ ഭാര്യയോടും കുട്ടികളോടുമൊപ്പം മാളിലെ പാർക്കിംഗ് ഏരിയയിൽ വാഹനം ഒതുക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. അവിടേക്ക് കാറിലെത്തിയ ഒരു വനിത, പ്രവാസിയുടെ ഭാര്യ തനിക്കായി നിശ്ചയിച്ചിരുന്ന പാർക്കിംഗ് സ്പേസ് തട്ടിയെടുത്തു എന്ന് ആരോപിച്ച് ബഹളം വെയ്ക്കുകയും കുടുംബത്തിന് നേരെ അധിക്ഷേപങ്ങൾ ചൊരിയുകയുമായിരുന്നു.
എന്നാൽ പരസ്യമായ തർക്കത്തിന് മുതിരാതെ പ്രവാസിയും കുടുംബവും കാർ അവിടെത്തന്നെ ലോക്ക് ചെയ്ത് മാളിനുള്ളിലേക്ക് പോയി.പിന്നീട് ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസി തന്റെ കാറിന്റെ ഇരുവശങ്ങളിലും കടുത്ത രീതിയിൽ പോറലുകൾ വീഴ്ത്തി കേടുവരുത്തിയതായി കണ്ടെത്തി. ഇതേത്തുടർന്ന് അദ്ദേഹം മുബാറക് അൽ-കബീർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, മുൻപ് തർക്കത്തിലേർപ്പെട്ട സ്ത്രീയെ സംശയിക്കുന്നതായി അറിയിക്കുകയും ചെയ്തു.
തുടർന്ന് കേസ് ഏറ്റെടുത്ത ഡിറ്റക്ടീവുകൾ പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. തർക്കത്തിന് ശേഷം പ്രവാസിയുടെ കുടുംബം മാളിലേക്ക് കയറിയ സമയം നോക്കി ഇതേ സ്ത്രീ തന്നെയാണ് വാഹനം മനഃപൂർവ്വം നശിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, പാർക്കിംഗിനെച്ചൊല്ലിയുണ്ടായ ദേഷ്യത്തിലാണ് താൻ കാർ മാന്തിപ്പൊളിച്ചതെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമ്മതിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

