കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ജനവാസ മേഖലകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ സൈലൻസറുകൾ (എക്സ്ഹോസ്റ്റ് പൈപ്പുകൾ) വ്യാപകമായി മോഷ്ടിക്കുന്ന അജ്ഞാതനായ പ്രതിക്കായി കുവൈറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ഊർജിതമാക്കി. വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതിനകം 13 വാഹനങ്ങളുടെ സൈലൻസറുകൾ നഷ്ടപ്പെട്ടതായും, ഇതിന് പിന്നിൽ ഒരേ വ്യക്തി തന്നെയോ അല്ലെങ്കിൽ ഒരേ സംഘമോ ആകാനാണ് സാധ്യതയെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.മോഷ്ടാവ് വാഹനങ്ങളുടെ ഭാഗങ്ങൾ അഴിച്ചെടുക്കാൻ ഉപയോഗിച്ച രീതിയും കൃത്യതയും പരിശോധിക്കുമ്പോൾ എല്ലാ സംഭവങ്ങളിലും ഒരേ രീതിയാണ് പിന്തുടർന്നിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
വളരെ വേഗത്തിലും കൃത്യതയോടും കൂടിയാണ് വാഹനങ്ങളിൽ നിന്നും എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ വേർപെടുത്തിയിരിക്കുന്നത്. അതിനാൽ പ്രതിക്ക് വാഹനങ്ങളുടെ മെക്കാനിക്കൽ ഘടനയെക്കുറിച്ചും അതിനായി ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളെക്കുറിച്ചും കൃത്യമായ സാങ്കേതിക അറിവോ മുൻപരിചയമോ ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ വളരെ പെട്ടെന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.മോഷണം നടന്ന പ്രദേശങ്ങളിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശങ്ങളിൽ നിന്നും ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്. സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ട്രാഫിക്, സുരക്ഷാ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കൂടുതൽ മോഷണങ്ങൾ തടയുന്നതിനുമുള്ള ഊർജിതമായ ശ്രമങ്ങളുമായി സുരക്ഷാ വിഭാഗം മുന്നോട്ട് പോവുകയാണ്.

