കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള പണം വെളുപ്പിക്കാൻ മൊബൈൽ ഫോൺ റീചാർജ് കാർഡുകൾ ഉപയോഗിച്ചിരുന്ന സംഘത്തെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്വേഷണത്തിൽ, മയക്കുമരുന്ന് വാങ്ങുന്നവരോട് റീചാർജ് കാർഡുകൾ വാങ്ങി അതിന്റെ വിവരങ്ങൾ കടത്തുകാർക്ക് അയയ്ക്കാൻ നിർദേശിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് ഇടനിലക്കാരിലൂടെ കാർഡുകളുടെ മൂല്യം പണമായി മാറ്റി ഇടപാടുകളുടെ ഉറവിടം മറച്ചുവയ്ക്കുകയായിരുന്നു.
അറസ്റ്റിലായ ആദ്യ പ്രതി റീചാർജ് കാർഡുകൾ ശേഖരിച്ച് പണമായി മാറ്റി സംഘത്തിന് കൈമാറിയതായി സമ്മതിച്ചു. തുടർന്ന് നടത്തിയ അന്യോഷണ പ്രവർത്തനത്തിൽ രണ്ടാമത്തെ പ്രതിയെയും പിടികൂടി.സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് പണ ശേഖരണവും വിതരണവും നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

