കുവൈറ്റ് സിറ്റി: രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി കുവൈറ്റ് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ‘സാഹേൽ’ ആപ്ലിക്കേഷൻ വഴി നേരിട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കും.
ഇതോടെ സ്കൂളുകളിൽ നേരിട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടി വരുന്ന പഴയ രീതി അവസാനിക്കും.സർക്കാർ ആശുപത്രികളിൽ നിന്നോ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ സ്വയം പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ നേരിട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനോ അത് സ്കൂളുകളിൽ എത്തിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട് രക്ഷിതാക്കൾക്ക് ഇനി ഉണ്ടാകില്ല. കുട്ടിയെ ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചു കഴിഞ്ഞാൽ ബാക്കി നടപടികളെല്ലാം ഓൺലൈനായി പൂർത്തിയാകും.അഡ്മിനിസ്ട്രേറ്റീവ് നടപടികൾ കുറയുന്നതോടെ സേവനം കൂടുതൽ വേഗത്തിലാവുകയും ഡാറ്റയുടെ സുരക്ഷിതത്വവും കൃത്യതയും ഉറപ്പാക്കപ്പെടുകയും ചെയ്യും.
അത്യാധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പറഞ്ഞു. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഭരണപരമായ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനും ഈ നീക്കം സഹായിക്കും. കുവൈറ്റ് വിഷൻ 2035-ന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിത്. ഇതോടെ വിദ്യാർത്ഥികളുടെ ഹാജർ നിലയും മെഡിക്കൽ വിവരങ്ങളും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സ്കൂൾ അധികൃതർക്കും സാധിക്കും.
