കുവൈറ്റ് സിറ്റി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് മന്ത്രിസഭ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈറ്റിന്റെ പൂർണ്ണ പിന്തുണ മന്ത്രിസഭ വാഗ്ദാനം ചെയ്തു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ യുഎഇയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ് അൽ-മൗഷർജി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന് അയച്ച സന്ദേശത്തെക്കുറിച്ച് മന്ത്രിസഭ വിലയിരുത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറായ അൽ-ജാബർ അങ്കാറ സന്ദർശിച്ച് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനുമായി ചർച്ച നടത്തിയിരുന്നു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിലും ഭരണപരമായ പരിഷ്കാരങ്ങളുമായി കുവൈറ്റ് മുന്നോട്ട് പോവുകയാണ്.
