കുവൈറ്റ് സിറ്റി: കുവൈറ്റിൽ പച്ചക്കറി വിതരണ കമ്പനിയിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ കേസിൽ സഹകരണ സംഘം മാനേജർക്കും പർച്ചേസിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവിക്കും ലഭിച്ച രണ്ടു വർഷത്തെ കഠിനതടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ക്രിമിനൽ കോടതി നേരത്തെ പുറപ്പെടുവിച്ച വിധിക്ക് എതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കോടതിയുടെ അന്തിമ വിധി.
സഹകരണ സംഘത്തിൽ പച്ചക്കറി വിതരണം തടസ്സമില്ലാതെ തുടരുന്നതിനും, കമ്പനിക്ക് ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശികകൾ കൃത്യമായി പാസ്സാക്കി നൽകുന്നതിനും വേണ്ടിയാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തതെന്ന് കോടതി കണ്ടെത്തി. തന്റെ ബിസിനസ്സ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി സഹകരണ സംഘം ഭാരവാഹികൾ പണം ആവശ്യപ്പെടുന്നു എന്ന് കാണിച്ച് ഒരു പ്രമുഖ പച്ചക്കറി വിതരണക്കാരനാണ് അധികൃതർക്ക് പരാതി നൽകിയത്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി വ്യാജമല്ലെന്ന് ബോധ്യപ്പെട്ടു.സഹകരണ സംഘത്തിൽ പച്ചക്കറികൾ പ്രദർശിപ്പിച്ചു വിൽക്കുന്നതിനും പണം കൃത്യമായി മാറിക്കൊടുക്കുന്നതിനുമായി, ഓരോ മാസത്തെയും ആകെ പച്ചക്കറി വിപണനത്തിന്റെ 10 ശതമാനം തുക കൈക്കൂലിയായി നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തുടർന്ന് ആവശ്യമായ നിയമപരമായ വാറണ്ടുകൾ കൈപ്പറ്റിയ ശേഷം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതികൾക്കായി തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു.
പച്ചക്കറി വ്യാപാരിയും പ്രതികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളും ഫോൺ സംഭാഷണങ്ങളും ഓഡിയോ, വീഡിയോ സഹിതം പോലീസ് സംഘം രഹസ്യമായി റെക്കോർഡ് ചെയ്തു. കൈക്കൂലി ആവശ്യപ്പെട്ടതിനും പണം കൈപ്പറ്റിയതിനും ഉള്ള കൃത്യമായ തെളിവുകൾ സഹിതമാണ് ഇവരെ പിടികൂടിയത്. രാജ്യത്തെ പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് സുപ്രീം കോടതിയുടെ ഈ അന്തിമ വിധി.

