കുവൈത്ത് സിറ്റി: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കുവൈത്തിലെ കാൻസർ രോഗമുക്തി നിരക്കിൽ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി നാഷണൽ കാൻസർ ബോധവൽക്കരണ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ സാലിഹ് അറിയിച്ചു. ബുധനാഴ്ച നടന്ന പതിനൊന്നാമത് ജോയിന്റ് ഗൾഫ് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബോധവൽക്കരണവും രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനായുള്ള പരിശോധനകളിൽ ഉണ്ടായ വർദ്ധനവുമാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെയുള്ള രോഗനിർണ്ണയം ചികിത്സാ വിജയത്തിൽ നിർണ്ണായകമാണെന്ന് ഡോ. അൽ സാലിഹ് വ്യക്തമാക്കി. മുൻകാലങ്ങളിൽ ഭൂരിഭാഗം സ്തനാർബുദ രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് ആശുപത്രികളിൽ എത്തിയിരുന്നത്. എന്നാൽ ഇന്ന് ബോധവൽക്കരണത്തിന്റെ ഫലമായി ഭൂരിഭാഗം പേരും ഒന്നും രണ്ടും ഘട്ടങ്ങളിൽ തന്നെ ചികിത്സ തേടുന്നുണ്ട്. ഇത് രോഗമുക്തി നിരക്ക് 85 ശതമാനത്തിന് മുകളിലേക്ക് ഉയർത്താൻ സഹായിച്ചു.ഗൾഫ് സഹകരണ കൗൺസിലിലെ വിവിധ ആരോഗ്യ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസർ എന്ന രോഗത്തോടുള്ള ഭയം കുറയുകയും അത് ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണെന്ന ധാരണ സമൂഹത്തിൽ വളരുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായ പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.



