കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, വില്പന എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട വ്യക്തിയെ കുവൈത്ത് ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. പ്രതിയുടെ പക്കൽ നിന്ന് ലിറിക്ക ഗുളികകളും ഹാഷിഷും കൊക്കെയ്നും കണ്ടെത്തിയെങ്കിലും ഇവ വിൽക്കാൻ കരുതിവെച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിൽ പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി ശിക്ഷ വിധിക്കുന്നതിൽ നിന്ന് ഒഴിവാക്കി.പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ ഡ്രോയറിൽ നിന്ന് മയക്കുമരുന്ന് ഗുളികകളും പാക്കറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഇവ സ്വന്തം ആവശ്യത്തിന് വേണ്ടിയുള്ളതാണെന്ന് ആദ്യം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ പ്രതി ഇവ വിൽക്കാൻ ലക്ഷ്യമിട്ടിരുന്നു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബഷാർ അൽ നാസർ കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തി. ലഹരിമരുന്ന് വിൽക്കാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും പോലീസിന്റെ പരിശോധനയും അറസ്റ്റ് വാറന്റും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നതെന്നും അദ്ദേഹം വാദിച്ചു. അന്വേഷണം അപൂർണ്ണമാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി പ്രതിയെ മയക്കുമരുന്ന് കടത്ത് കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.


