കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ പുണ്യ അന്തരീക്ഷം മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നവരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ സേനയെ നിയോഗിച്ചു. വാണിജ്യ വിപണികൾ, പള്ളികൾക്ക് സമീപം എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ഭിക്ഷാടനത്തെയും അതിലൂടെയുള്ള നിയമവിരുദ്ധമായ ലാഭമുണ്ടാക്കലിനെയും പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർ പ്രവാസികളാണെങ്കിൽ അവരെ ഉടൻ തന്നെ പിടികൂടി നിയമനടപടിക്ക് വിധേയരാക്കുകയും രാജ്യാന്തര നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. ആർട്ടിക്കിൾ 22 (ഫാമിലി വിസ) അല്ലെങ്കിൽ വിവിധ തരം വിസിറ്റ് വിസകളിൽ എത്തിയവരാണ് ഭിക്ഷാടനം നടത്തുന്നതെങ്കിൽ, അവരെ കൊണ്ടുവന്ന സ്പോൺസർമാരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരും.
നിയമലംഘനം കണ്ടെത്തിയാൽ സ്പോൺസറെയും നാടുകടത്താൻ നിയമം അനുവദിക്കുന്നുണ്ട്. ഭിക്ഷാടനമോ മറ്റ് നിയമവിരുദ്ധ പ്രവൃത്തികളോ ശ്രദ്ധയിൽപ്പെട്ടാൽ സെൻട്രൽ ഓപ്പറേഷൻസ് റൂം നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കാൻ സ്വദേശികളോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. മറ്റ് സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഉടനടി നടപടിയെടുക്കാൻ ഫീൽഡ് സെക്യൂരിറ്റി ടീമുകൾ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റമദാൻ മാസത്തിൽ ഭിക്ഷാടനം ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ള സംഘങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. രാജ്യത്തെ നിയമങ്ങൾ മാനിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.


