കുവൈറ്റ് സിറ്റി: മേഖലയിൽ പടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ കുവൈറ്റിന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് സായുധ സേന. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ആലി അൽ-സലേം എയർ ബേസിന് നേരെ എത്തിയ മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ വീണ് മൂന്ന് സൈനികർക്ക് നിസ്സാര പരിക്കേറ്റു. രാജ്യത്തിന്റെ പരമാധികാരവും വ്യോമാതിർത്തിയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് സേന ശക്തമായ സൈനിക നടപടികൾ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.
പരിക്കേറ്റവരെ കുവൈത്ത് ഭരണാധികാരികൾ ആശുപത്രിയിൽ സന്ദർശിച്ചു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സൈന്യത്തിന്റെ പ്രവർത്തനക്ഷമതയെയോ യുദ്ധസന്നദ്ധതയെയോ ഇത് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കുവൈറ്റ് എയർ ഡിഫൻസ് ഫോഴ്‌സ് മറ്റ് സേനാവിഭാഗങ്ങളുമായി ഏകോപിച്ച് ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ശത്രുനീക്കങ്ങളെ നേരിടുന്നത്. എയർ ബേസിന് പുറമെ കുവൈറ്റിന്റെ നാവിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായെങ്കിലും അതും വിജയകരമായി തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.


