കുവൈറ്റ് സിറ്റി : സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ ഹാജർ മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കവിയരുതെന്ന് സിവിൽ സർവീസ് കൗൺസിൽ തീരുമാനിച്ചതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും മന്ത്രിസഭാ കാര്യങ്ങളുടെ സംസ്ഥാന മന്ത്രിയുമായ, സിവിൽ സർവീസ് കൗൺസിലിന്റെ ചുമതലയുള്ള ചെയർമാൻ ഷരീദ അൽ-മൗഷർജി അറിയിച്ചു.നാളെ തിങ്കളാഴ്ച മുതൽ അടുത്ത അറിയിപ്പ് വരെ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
നിലവിലെ പ്രദേശിക സാഹചര്യങ്ങളെ പരിഗണിച്ച് സർക്കാർ വകുപ്പുകളിലെ പ്രവർത്തനം ക്രമീകരിക്കുകയും, സേവനങ്ങളുടെ തുടർച്ചയും പൊതുതാൽപര്യവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.ഓരോ സർക്കാർ സ്ഥാപനവും തങ്ങളുടെ ആവശ്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ച് 30% പരിധിക്കുള്ളിൽ യോജിച്ച ശതമാനം നിശ്ചയിക്കണം. കൂടുതൽ ജീവനക്കാരെ ആവശ്യമാണെങ്കിൽ സിവിൽ സർവീസ് ബ്യൂറോയുമായി സഹകരണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈവനിംഗ് ഡ്യൂട്ടി താൽക്കാലികമായി നിർത്തിവെക്കുകയും, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അവരുടെ ജോലി സംവിധാനം നിശ്ചയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


