കുവൈത്ത്: മേഖലയിലെ സംഘര്ഷങ്ങളെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്ന് ജഹ്‌റ ആശുപത്രിയിലും അദാൻ ആശുപത്രിയിലും 19 പുതിയ കേസുകൾ സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഭൂരിഭാഗം രോഗികളുടെയും ആരോഗ്യനില സുസ്ഥിരമാണെന്ന് അധികൃതർ വ്യക്തമാക്കി.ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം തങ്ങളുടെ പ്രവർത്തനപരവും മുൻകരുതൽ പദ്ധതികളും നടപ്പിലാക്കി വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു.ആരോഗ്യ സ്ഥാപനങ്ങളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായും, ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും മരുന്ന് വിതരണം നിശ്ചിത സമയക്രമം അനുസരിച്ച് തുടരുന്നതായും അദ്ദേഹം പറഞ്ഞു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ പ്രത്യേക മെഡിക്കൽ കേന്ദ്രങ്ങളിൽ പുനരാരംഭിച്ചിട്ടുണ്ടെന്നും, പൊതു ആശുപത്രികളിലെ അടിയന്തരമല്ലാത്ത നടപടികൾ പുതുക്കി നിശ്ചയിച്ച് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടിയന്തരാവശ്യങ്ങളല്ലാത്ത കേസുകളിൽ രോഗികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ (ഡിസ്പെൻസറികൾ) സന്ദർശിക്കണമെന്ന് ഡോ. സനദ് അഭ്യർത്ഥിച്ചു. ഇതിലൂടെ ആശുപത്രികളിലെ സേവനങ്ങൾ സുതാര്യമായി തുടരാനും അടിയന്തര വിഭാഗങ്ങൾക്ക് ഗുരുതര കേസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.


