കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ, സുരക്ഷാ സന്നാഹങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്.
ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ് തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സുരക്ഷാ കേന്ദ്രങ്ങളുടെയോ അടിയന്തര സാഹചര്യങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് പൊതുജനങ്ങളിൽ അനാവശ്യ ഭീതിക്കും പരിഭ്രാന്തിക്കും കാരണമാകും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ ഉടൻ തന്നെ പിടികൂടി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനോടകം തന്നെ നിയമം ലംഘിച്ച നിരവധി വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കുകയും അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ജീവനുമാണ് മന്ത്രാലയത്തിന്റെ പ്രഥമ പരിഗണനയെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സജ്ജമാണെന്നും അൽ വഹീബ് ഉറപ്പുനൽകി. നിയമവിരുദ്ധമായ ചിത്രീകരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


