കുവൈത്ത്സിറ്റി: രാജ്യത്ത് അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ മുഴങ്ങുന്ന അപായ സൈറണുകൾ തിരിച്ചറിയാൻ പ്രയാസമുള്ള ശ്രവണപരിമിതിയുള്ളവർക്കായി പ്രത്യേക മൊബൈൽ അലേർട്ട് സംവിധാനം ഏർപ്പെടുത്തിയതായി സാമൂഹിക ക്ഷേമ-കുടുംബ കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല അറിയിച്ചു. സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന ആപ്പായ ‘സഹേൽ’ വഴിയാണ് ഈ സേവനം ലഭ്യമാകുക.
ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് മന്ത്രി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി.വാർത്താവിനിമയ മന്ത്രി ഉമർ അൽ ഉമർ, സാഹൽ ആപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് എന്നിവരുമായി ഏകോപിപ്പിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ അപകട മുന്നറിയിപ്പുകൾ ഒരു വിവേചനവുമില്ലാതെ എല്ലാ പൗരന്മാരിലേക്കും കൃത്യസമയത്ത് എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
സർക്കാർ സേവനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുക എന്ന തത്വം ശക്തിപ്പെടുത്തുന്നതിനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിയുള്ളവർക്ക് അടിയന്തര വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നത് ഒരു ദേശീയ കടമയും ഉത്തരവാദിത്തവുമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ മാനുഷിക നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിൽ കുവൈറ്റ് മുൻപന്തിയിലാണെന്നും ഇത്തരം നൂതന സംവിധാനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഡോ. അംതാൽ അൽ ഹുവൈല പറഞ്ഞു.


