കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ യുദ്ധസാഹചര്യവും അതിന്റെ ആഘാതങ്ങളും കണക്കിലെടുത്ത്, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 95 അടിയന്തര അഭയകേന്ദ്രങ്ങൾ സജ്ജമാക്കാൻ കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിവിധ സ്കൂളുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസിന് മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്.ഓരോ അഭയകേന്ദ്രത്തിലും ഏകദേശം 400 പേർക്ക് ആവശ്യമായ ഭക്ഷണം കരുതണം.
ഒരാൾക്ക് പ്രതിദിനം മൂന്ന് നേരം എന്ന കണക്കിൽ വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ ഉറപ്പാക്കണം. അനുവദിക്കപ്പെട്ട സഹകരണ സംഘങ്ങൾ ഈ സാധനങ്ങൾ സ്വന്തം വെയർഹൗസുകളിൽ ഉടൻ ശേഖരിച്ചു വെക്കണം. മന്ത്രാലയത്തിന്റെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യണം. മെത്തകൾ, പുതപ്പുകൾ, തലയണകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ചുമതല ചാരിറ്റബിൾ സൊസൈറ്റികൾക്കാണ്. ഇവർ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഇത് ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യം നേരിടാൻ ഓരോ ഗവർണറേറ്റിലും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് ഈ നീക്കത്തെ കാണുന്നത്.

